Monday, May 14, 2012

ശൈശവകാല ആത്മീയ സ്മരണകള്‍





ശൈശവ കാലമാം ജീവന്‍ തന്‍ തിലകം
ആത്മ മിഴിവേകും വിസ്മയങ്ങളേകും ഘട്ടം
ജീവ സ്പന്ദനം നിലയ്ക്കും വരേയ്ക്കും
തേജസ്സേറും സ്മരണകളേകും കാലം

വിശാലമാം പള്ളിമുറ്റത്തോടിക്കളിച്ചും
വെണ്മയെഴും അമ്മച്ചിമാരോടു പുന്നാരം ചൊല്ലിയും
ഭയാനകമാം കതിന പൊട്ടിക്കും പെരുന്നാളു കണ്ടും
വിശന്നു പൊരിഞ്ഞാസ്വദിച്ചു നേര്‍ച്ച ഭക്ഷിച്ചും

നീളന്‍ പഞ്ഞിത്താടിയും സ്നേഹം വഴിയും മിഴികളുമായ്
ചേര്‍ത്തു പിടിച്ചു തലോടും പാതിരികളും
കുരിശിന്‍ തൊട്ടിയും പുല്ലിടതൂര്‍ന്ന സെമിത്തേരിയും
പള്ളിമണികളും നാഴികമണി ഗോപുരങ്ങളും

ബഹുദൂരം താണ്ടും പ്രദക്ഷിണ ഘോഷങ്ങളും
ചെണ്ടവാദ്യങ്ങളും ബാന്റും സ്തോത്രഗീതങ്ങളും
കാതങ്ങളോളം മുഴങ്ങും കൂട്ടമണിയും
എന്തിലും ഫലിതം കാണും കപ്യാരു ചേട്ടനും

കപട ഗൗരവം ഭാവിക്കും കാരണവര്‍മാരും
കാര്യസ്ഥ പ്രമാണികളാം കരക്കാരും
പൊടിമീശ വച്ചു നടക്കും ഗായക സംഘങ്ങളും
കിളിനാദ കുതൂഹലമേകും തരുണീമണികളും

ക്രിസ്തുമസ് കാല കരോള്‍ സന്ദേശ വാഹകരും
പാതിരാ കുര്‍ബാന തന്‍ പുതുമയും
വലിയ നോമ്പിന്റെ യാതനകളും പിന്നെ
ഉയിര്‍പ്പു തിരുനാളിന്റെ മഹോന്മയും

കൊയ്ത്തു കാലം കള്ളകര്‍ക്കിടകം മഞ്ഞുമാസമെന്നുവേണ്ട
കാലഭേദമെന്യേ അചഞ്ചലമായ് നിലകൊള്ളും
അശരണര്‍ക്കാശ്വാസമേകും ജ്വാലയായ് നിവര്‍ത്തിക്കും
വിശ്വാസം പടുത്തുയിര്‍ത്തും പള്ളിമന്ദിരം

വാഴ്ക വാഴ്ക നീണാള്‍ വാഴ്ക നാളെകളെ പുല്‍ക
പുതു നാമ്പുകളെ പഠിപ്പിക്ക പഴമകളെ സൂക്ഷിക്ക
സത്യസംരക്ഷണാര്‍ഥം മൂല്യ നിര്‍വചനാര്‍ഥം
പ്രൌഢോജ്ജ്വലമായ് ശക്തിയായ് നിലകൊള്‍ക നീ......

എഴുതിയത്:

സുനിത ജിജൊ ഫ്ലവര്‍ഹില്‍

Followers